
ദില്ലി: ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രം എന്ന് റിപ്പോർട്ട്. 75കാരിയായ ചരൺജീത് കൗറിന്‍റെ ചിത്രം 223 തവണ വരുന്നതാണ് രാഹുൽ ചൂണ്ടികാണിച്ചത്. ഇവരുടെ ചിത്രം വോട്ടര്‍ പട്ടികയിൽ ആവര്‍ത്തിച്ചത് കാണിച്ചുകൊണ്ടായിരുന്നു ആരോപണം. ഇവര്‍ എത്ര തവണ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. അതേസമയം, രാഹുലിന്‍റെ ആരോപണം തള്ളിയ വയോധിക താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയത്.
വോട്ടർ പട്ടികയിൽ തന്‍റെ ചിത്രം ആവർത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്നമാണെന്നും കൗർ ഇംഗ്ളീഷ് മാധ്യമത്തോട് പറഞ്ഞു. കൗറിന്‍റെ ചിത്രം നല്കിയിരിക്കുന്നത് യഥാർത്ഥ വോട്ടർമാരുടെ പേരിന് നേർക്കാണെന്നും വോട്ടർ ഐഡി കാണിച്ച് ഇവരിൽ പലരും വോട്ടു ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഗ്രാമത്തിൽ കൂടുതൽ വോട്ട് കിട്ടിയത് കോൺഗ്രസിനെന്നും റിപ്പോർട്ടിലുണ്ട്.