
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തു. വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിൻ്റെ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. എംഎൽഎ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്. ഇന്നലെ പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.
ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയും ഡിപോ എഞ്ചിനിയറെയും ഉപരോധിച്ചു. പാർട്ടിയിൽ അറിയിക്കാതെ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസിനകത്തും വലിയ പൊട്ടിത്തെറി നടന്നു.
ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പൊതുപരിപാടികളിൽ ഒളിച്ചെത്തിക്കാൻ ഷാഫി-രാഹുൽ വിഭാഗത്തിന്റെ തീരുമാനം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് നീക്കം. കോൺഗ്രസ് നേതൃത്വം നടപടിയെടുത്ത് മാറ്റിനിർത്തിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പൊതുപരിപാടികളിൽ സജീവമാക്കാൻ കൃത്യമായ ആസൂത്രണമാണ് ഷഫി രാഹുൽ ഗ്രൂപ്പ് നടത്തുന്നത്. ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും എത്തിക്കും. അതിന്റെ തുടക്കം എന്ന നിലയ്ക്കാണ് ഷാഫി- രാഹുൽ ഗ്രൂപ്പിലെ വിശ്വസ്തനായ മൻസൂർ മണലാഞ്ചേരിയുടെ വാർഡിലെ കുടുംബശ്രീ പരിപാടിയിൽ രാഹുലിനെ എത്തിച്ചത്. നേരത്തെ പാലക്കാട് ചേർന്ന ഗ്രൂപ്പ് യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam