
പത്തനംതിട്ട: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ക്ലബ് സെവൻ ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പൊലീസ് മഹസ്സർ തയ്യാറാക്കി. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുൽ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടലിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ച് റൂം ബൂക്ക് ചെയ്ത വിവരങ്ങൾ ശേഖരിച്ചു. ഹോട്ടലിലെ സിസിടി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്.
അതേസമയം തെളിവെടുപ്പിനെത്തിച്ചപ്പോഴും തിരികെ മടങ്ങുമ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുൽ മടങ്ങിയെത്തുമ്പോൾ ഒന്നും മിണ്ടാതെ വാഹനത്തിലേക്ക് കയറുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് രാഹുൽ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പരാതിപ്രകാരം 2024 ഏപ്രിൽ എട്ടിനാണ് തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. ഇന്ന് അതിരാവിലെയാണ് പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും രാഹുലിനെ ഹോട്ടൽ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധങ്ങൾ ഒഴിവാക്കാനായിരുന്നു പുലർച്ചെ എത്തിയത്.
പൊലീസ് ബസിൽ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. രാഹുലിനെ കസ്റ്റിയിൽ വിട്ടു കിട്ടി രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട് തീരുമാനിക്കും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാൾ കോടതി രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കും.
അതേസമയം പൊലീസ് പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്നും കണ്ടെടുത്ത രാഹുലിന്‍റെ മൊബൈൽ ഫോണിൽ നിർണായക ചാറ്റുകൾ ഉണ്ടെന്നാണ് നിഗമനം. ഈ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പിന്നീട് പൊലീസ് റൂമിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam