
തിരുവനന്തപുരം: മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ തീരുമാനിച്ചത്. അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം കോളനിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. രാഹുൽ പാലക്കാട് എത്തിയാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടത് സംഘടനകളും ബിജെപിയും മുന്നറിയിപ്പ് നൽകിയിരുന്നു. നിർബന്ധിത ഗർഭഛിദ്രമടക്കമുള്ള ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മണ്ഡലത്തിൽ എത്തിയിട്ടില്ല.
അതേസമയം, കടുത്ത എതിർപ്പ് തള്ളി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്‍റെ വരവെന്നാണ് സൂചന. ഇതോടെ രാഹുൽ വിവാദത്തിൽ പാർട്ടിയിലെ സതീശൻ വിരുദ്ധ ചേരി കൂടുതൽ ശക്തമായി. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശൻ വിഷയം ഉന്നയിക്കാതിരുന്നത്. സതീശൻ ക്ലോസ് ചെയ്ത രാഹുൽ വിവാദം അങ്ങിനെ അവസാനിപ്പിക്കാൻ മറ്റ് നേതാക്കൾ തയ്യാറായിരുന്നില്ല. രാഹൂലിനെതിരെ ഇനി കൂടുതൽ കടുപ്പിക്കേണ്ടെെന്നും രാഹുൽ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാർട്ടിയിൽ കൂടുതൽ പിന്തുണ കിട്ടി.
എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങൾക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്ക് ശേഷവും സതീശൻ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിർ ചേരിയെ ശക്തമാക്കിയത്. നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാെ പിന്നെ സതീശനെതിരെ ഒന്നിച്ചു. പാർട്ടി നേതൃത്വം തനിക്കൊപ്പം നിലയുറപ്പിക്കുമെന്ന് സതീശൻ കരുതി. പക്ഷെ എ ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നിൽ കെപിസിസി അധ്യക്ഷനും രാഹുലിനോട് നോ പറയാനായില്ല. സഭയിലെത്തും മുമ്പ് രാഹുൽ സണ്ണി ജോസഫുമായി സംസാരിച്ചെന്ന് വിവരമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam