കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ഫോണുകളും കഞ്ചാവും പിടികൂടി

By Web TeamFirst Published Jun 23, 2019, 6:30 PM IST
Highlights

ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനക്ക് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്.

കണ്ണൂര്‍: ജയിൽ ഡിജിപിയുടെ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് 24 മണിക്കൂർ കഴിയും മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ട് ടി ബാബുരാജന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരാഴ്ചക്കിടെ രണ്ട് സ്മാർട്ട് ഫോണുകളടക്കം പത്ത് മൊബൈൽ ഫോണുകളാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടിച്ചെടുത്തത്.

രാവിലെ 9 മണിമുതൽ വൈകിട്ട് 6 വരെ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തി. വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവച്ചിരുന്ന നാല് മൊബൈൽ ഫോണുകൾ, ഇയർഫോണുകൾ, ചാർജറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഒരു തടവുകാരനിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 തടവുകാരിൽ നിന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തത്. ക‌ഞ്ചാവ് ,ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. 6 ദിവസം മുൻപ് രണ്ട് തടവുകാരിൽ നിന്ന് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തെന്ന് ജയിൽ അധികൃതർ അറിയിച്ചു. മൊബൈലുകൾ കൈവശം വച്ച ആറ് തടവുകാരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

click me!