
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തിൽ മത മേലധ്യക്ഷന്മാരെ ബിജെപി നേതാക്കള്‍ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്ടു. വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോൾ മുനമ്പം പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ ആലഞ്ചേരിയെ കണ്ടത്. ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരണം നടത്തി. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് കാത്തിരുന്നു കാണാം എന്ന് അദ്ദേഹം പറഞ്ഞു.
'കിരൺ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് ഞാൻ കാണുന്നത്. കാര്യങ്ങൾ ഇവിടെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 35 കൊല്ലം കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ എന്താണ് ചെയ്തത്. വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് നിയമ ഭേദഗതി കൊണ്ട് മുനമ്പം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും നിയമ പോരാട്ടം തുടരേണ്ടി വരുമെന്നും
കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞതോടെ കേരളത്തിൽ ബിജെപി പ്രതിരോധത്തിലാണ്. ക്രൈസ്തവരെ ഒപ്പം കൂട്ടുന്നതിനുള്ള നീക്കങ്ങൾ മുനമ്പം വിഷയത്തിലൂടെ വേഗത്തിലാക്കാം എന്ന കണക്കുകൂട്ടലിനാണ് ഇപ്പോൾ മങ്ങലേറ്റിട്ടുള്ളത്. സഭകളും സമരക്കാരും കടുത്ത അതൃപ്തിയിലും നിരാശയിലുമായിരിക്കെയാണ് ബിജെപി നേതാക്കൾ ഈസ്റ്ററിനോടനുബന്ധിച്ചുള്ള സന്ദർശനങ്ങൾ നടത്തുന്നത്.
Read More:'കേരളത്തിൽ മതസ്പർധ വർധിക്കുന്നു, ഭിന്നതയുണ്ടാക്കുന്നത് പൈശാചികം'; ഓർത്തഡോക്സ് സഭാധ്യക്ഷൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം