
തിരുവനന്തപുരം: നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണം.
ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ ആരോഗ്യ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയിൽ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ.
തീർത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സർക്കാർ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ. ഉപകരണങ്ങളില്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്നതായി അടുത്തിടെ യൂറോളജി വിഭാഗം മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു. അവശ്യമരുന്നുകൾ പോലും ആശുപത്രികളിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തിൽ എൽഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam