
തിരുവനന്തപുരം : നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തള്ളാതെയും കൊള്ളാതെയും രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രതികരണം. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും നിയമസഭയിലെത്താൻ രാഹുലിന് അവകാശമുണ്ടെന്നുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. ആരോപണ വിധേയനായവർ വേറെയും സഭയിൽ ഉണ്ടല്ലോ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായമില്ല. യൂത്ത് കോണ്ഗ്രസ് ജില്ലാ നേതാക്കളുടെ പിന്തുണ വ്യക്തിപരമാവുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പ്രതികരിച്ചു.
വിവാദ കൊടുങ്കാറ്റിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. മാറി നിൽക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളിയായിരുന്നു രാഹുലിന്റെ വരവ്. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുലെത്തിയത്. 9.18 ന് സുഹൃത്തിന്റെ കാറിലാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ പരിസരത്ത് വന്നിറങ്ങിയത്. പാർട്ടി സസ്പെൻഡ് ചെയ്തിട്ടും ഒപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റെനോ പി രാജനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും കെ എസ് യു നേതാവ് ഫെനി നൈനാനുമെത്തിയിരുന്നു.
പ്രതിപക്ഷ നിരയിലെ അവസാന നിരയിൽ അവസാന സീറ്റ്. എൽഡിഎഫുമായി തെറ്റിപ്പിഞ്ഞ് പിവി അൻവറിരുന്ന ഇരിപ്പിടത്തിലാണ് രാഹുൽ ഇരിക്കുന്നത്. കോൺഗ്രസ് കൂട്ടത്തിൽ നിന്ന് അടുപ്പമോ അകൽച്ചയോ സഭക്കകത്തുണ്ടായില്ല. നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും രാഹുലിനോട് സംസാരിച്ചു. യു.എ ലത്തീഫ് രാഹുലിന്റെ ബ്ലോക്കിൽ വന്നിരുന്ന് സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാ തലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷനിര കടുത്ത പ്രതിരോധത്തിലുമാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam