കൽപ്പറ്റ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾക്ക് സർക്കാർ ഭൂമി നൽകാമെന്ന് പറഞ്ഞ് അവസാന നിമിഷം പിന്മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാൻ സ്ഥലം സർക്കാർ തരാമെന്ന് പറഞ്ഞിട്ട് പിന്നീട് തന്നില്ലെന്ന് അതുകൊണ്ടാണ് വൈകിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം ഘട്ടമായി കോൺ​ഗ്രസ് മൂന്നരയേക്കർ സ്ഥലമെടത്തു. രണ്ടാ ഘട്ടം സ്ഥലമേറ്റെടുക്കലിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. അത് പൂർത്തിയായാൽ തറക്കല്ലിടും. സർക്കാർ ഭൂമിയെറ്റെടുക്കാൻ ഒരുവർഷമെടുത്തു. ഞങ്ങൾക്ക് സ്ഥലം മേടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. ഞങ്ങൾക്ക് വീടുവെയ്ക്കാനുള്ള സ്ഥലം സർക്കാർ തരുമെന്ന് പറഞ്ഞു. അവസാന ഘട്ടത്തിൽ സർക്കാർ അതിന് തയാറായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ പിന്മാറിയതോടെ ഞങ്ങൾ വേറെ സ്ഥലം നോക്കി. സർക്കാർ ഒരുവർഷമെടുത്തു. ഞങ്ങൾ നാല് മാസമേ എടുത്തുള്ളൂ. അതിനാണ് സോഷ്യൽമീഡിയയിൽകൂടി ആക്ഷേപിക്കുന്നത്. സിദ്ദീഖിനെ അധിക്ഷേപിക്കുന്നത്. വയനാട് ഭൂമിയെടുക്കുമ്പോൾ നിരവധി നിയമപ്രശ്നങ്ങൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സ്ഥലം വാങ്ങിക്കഴിഞ്ഞു. അവിടെ നിർമാണവും ആരംഭിക്കും.

100 വീടിന്റെ പണം കർണാടക സർക്കാർ നൽകി. ലീ​ഗിന്റെ 52 വീട് പൂർത്തിയായി കൈമാറ്റം ചെയ്യാൻ പോകുന്നു, ഞങ്ങളും ചെയ്യുന്നു. സർക്കാർ 1642 കോടി രൂപ വാങ്ങിവെച്ചിട്ട് ചികിത്സക്ക് പോലും പാവങ്ങൾക്ക് പണം കൊടുക്കുന്നില്ല. ഒരുറോഡ് പോലും പണിതിട്ടില്ല, ഒരു പാലം പോലുമില്ല. പാവങ്ങളുടെ പേരിൽ പണം വാങ്ങി കൈയിൽ വെച്ചിട്ട് ഒരുകാര്യവും അവർക്ക് വേണ്ടി ചെയ്ത് കൊടുക്കുന്നില്ല. ദുരന്തബാധിതരുടെ പട്ടിക പോലും മര്യാദക്ക് തയാറാക്കാനാറിയാത്ത കഴിവുകെട്ട സർക്കാർ ആണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.