
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റംസാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.
നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് നാളെ തെക്കൻ കേരളത്തിൽ റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി.
അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam