
തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഐഡന്‍റിറ്റി കാര്‍ഡുകളുടെ വിതരണം തടസ്സപ്പെടുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. നിഷ്പക്ഷമായും സ്വതന്ത്രമായും തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണപക്ഷ അനുകൂല പാനലിന് പരാജയം സംഭവിക്കുമെന്ന് ഉറപ്പായതിനാല്‍ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് സംസ്ഥാന പൊലീസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കുമെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസം ഐഡന്‍റിറ്റി കാര്‍ഡ് വിതരണം നടത്തണമെന്നാവശ്യപ്പെട്ട സഹകരണ സംഘം അംഗങ്ങളെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. കൂടാതെ പൊലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം കാട്ടുകയും അത് നിഷേധിക്കുകയും ചെയ്തവര്‍ തന്നെയാണ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam