'കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവറായി'? ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

By Web TeamFirst Published Sep 6, 2020, 12:42 PM IST
Highlights

ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണമെന്നും ചെന്നിത്തല

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പതമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണം. കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവണമെന്നും സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവര്‍ ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പൊലീസ്, സംഭവം ആസൂത്രിതം

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്ന വഴിമധ്യേ 108 ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫൽ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം.

അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടാണ് നൗഫൽ  പെൺകുട്ടിയെ ആക്രമിച്ചത്. പിന്നീട്  പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം; വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

 


 

click me!