പിണറായി മോദിയുടെ പാതയിലെന്ന് ചെന്നിത്തല, വിമാനത്താവളം നടത്തിപ്പിൽ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി

By Web TeamFirst Published Aug 20, 2020, 11:05 AM IST
Highlights

അദാനിയുടെ പേ റോളിൽ ആകേണ്ട കാര്യം താൻ അടക്കം ഒരു കോൺഗ്രസ് നേതാവിനും ഇല്ലെന്നും 
തരൂരിനെ പരോക്ഷ വിമർശിച്ച് മുല്ലപ്പള്ളിയും കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മാധ്യമവിമര്‍ശനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രവും സംസ്ഥാനവും ഒരേ പാതയിലാണെന്നും ഹിതകരമല്ലാത്ത വാർത്ത വന്നാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാധ്യമങ്ങൾക്കെതിരാവുമെന്നും ചെന്നിത്തല ആരോപിച്ചു.

"മാധ്യമങ്ങളെ കാണാത്ത ഏക പ്രധാനമന്ത്രിയാണ് മോദി. പിണറായിയും അതേ പാതയിലാണ്. കേരളത്തിൽ മാധ്യമ പ്രവർത്തകരെ സൈബർ ഗുണ്ടകളെ വച്ച് ആക്രമിക്കുകയാണ്. സർക്കാരിനെതിരെ വാര്‍ത്ത നൽകുന്ന മാധ്യമങ്ങളെ ചാപ്പ കുത്താൻ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നു. ഫാക്ട് ചെക്ക്, നരേന്ദ്ര മോദി തുടങ്ങിയതിന്റെ അതേ പാതയിൽ പിണറായിയും തുടങ്ങി. പിഐബിയെ വച്ച് മോദി ചെയ്യുന്നത് പിആർഡിയെ വച്ച് പിണറായി ചെയ്യുന്നു. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

പ്രതിപക്ഷ നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ഒരു നടപടിയുമില്ല. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതിന് 160 പേരെ അറസ്റ്റ് ചെയ്ത നാടാണ് ഇത്. വ്യാജ വാർത്ത എന്ന് പറഞ്ഞ് ചാപ്പ കുത്താൻ ആർക്കാണ് അധികാരം. ചാപ്പ കുത്തിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് എടുത്തത്. ഫാക്ട് ചെക്ക് എന്ന നടപടി അംഗീകരിക്കാൻ കഴിയില്ല". സ്വർണ്ണക്കടത്ത് പുറത്ത് വന്നതിലെ ജാള്യത മറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേ സമയം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനിക്ക് നൽകാനുള്ള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. മോദിയുമായുള്ള ബന്ധമാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി നൽകാനുള്ള കാരണമെന്നും അദാനിക്കുള്ള യോഗ്യത തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. അദാനിയുടെ പേ റോളിൽ ആകേണ്ട കാര്യം താൻ അടക്കം ഒരു കോൺഗ്രസ് നേതാവിനും ഇല്ലെന്നും തരൂരിനെ പരോക്ഷ വിമർശിച്ച് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

click me!