വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരൻ . മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ദുരുദ്ദേശം ജനം മനസ്സിലാക്കുമെന്നും മുരളീധരൻ

തിരുവനന്തപുരം: പത്മാ പുരസ്കാരത്തിൽ എസ്എൻ‍ഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി കെ മുരളീധരൻ. വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരൻ പറഞ്ഞു. മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ദുരുദ്ദേശം ജനം മനസ്സിലാക്കുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‌ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവാ‍ർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും വിഎസിനുമുൾപ്പെടെ 8 മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്.

അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാർഡുകൾ കിട്ടി. ഞങ്ങൾ രണ്ട് പേരും ഒരേ മാസത്തിൽ ജനിച്ചവരാണ്. എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല. ഞാൻ ഐക്യത്തിന് തകർച്ച ഉണ്ടാക്കില്ല. ഐക്യം കാലഘട്ടത്തിന്‍റ ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

YouTube video player