സർക്കാർ തൊഴിൽരഹിതരെ വെല്ലുവിളിക്കുന്നു; ചർച്ച നടത്താൻ തയ്യാറാവണമെന്നും ചെന്നിത്തല

By Web TeamFirst Published Feb 15, 2021, 9:25 AM IST
Highlights

പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. നാമജപ സമരത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. യുഡിഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും. 

കൊച്ചി: ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സർക്കാർ ചർച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണം. 

പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വിൽക്കാനുള്ളള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി. 

കോൺഗ്രസ്‌ സിഎഎ നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. നാമജപ സമരത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം. യുഡിഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും. പാചക വാതക വില വർധന പിൻവലിക്കണം. സർക്കാർ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ചോദ്യം ചോദിക്കാൻ സമ്മതിക്കുന്നില്ല. എന്നാൽ, വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലെ പരിപാടി പോലെ പറഞ്ഞാൽ പോരേ. വാചകമടി വികസനം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല. ഐശ്വര്യ കേരള യാത്രയ്ക്കെതിരെ നാലു കേസുകളാണ് എടുത്തത്. ജാഥയുടെ വിജയം കണ്ടാണ് കേസ് എടുത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യം ഉണ്ട്. തോമസ് ഐസക് പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കില്ല. എല്ലാം പ്രഖ്യാപനം മാത്രമാണ്. കേരളത്തിൽ വർഗീയത ഇളക്കി വിടുന്നത് സിപിഎം ആണ് എന്നും ചെന്നിത്തല പറഞ്ഞു. 

click me!