ഗവര്‍ണറെ തിരിച്ച് വിളിക്കാൻ നൽകിയ പ്രമേയത്തിൽ രാഷ്ട്രീയമില്ല. പ്രമേയം തള്ളിയാൽ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാകും.
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെയും നിയമസഭയുടെ അന്തസിനെയും വരെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ നൽകിയ നോട്ടീസിൽ രാഷ്ട്രീയമില്ല. പ്രമേയം തള്ളുകയാണെങ്കിൽ അതോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമത്തിൽ സര്‍ക്കാരിന് കള്ളക്കളിയാണ്. ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയൻ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസര്‍കോട്ട് പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നത്.
തുടര്‍ന്ന് വായിക്കാം: ഗവര്‍ണറെ തിരിച്ച് വിളിക്കൽ പ്രമേയം;ചെന്നിത്തലയുടെ നോട്ടീസിൽ പിഴവില്ലെന്ന് സ്പീക്കര്‍...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യത്തിലും പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയതിലും ഉറച്ച് നിൽക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ അംഗീകരിക്കാൻ കഴിയില്ല.
നാളെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സര്‍ക്കാരിന്‍റെ നയ പ്രഖ്യാപന പ്രസംഗത്തോട് ഗവര്‍ണറുടെ പ്രതികരണം അടക്കമുള്ള കാര്യങ്ങളിൽ വലിയ ആകാംക്ഷയാണ് നിലവിലുള്ളത്.