
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല കേരളത്തിന്റെ വടക്കേയറ്റത്ത് നിന്നും ആരംഭിച്ച ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്ത് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് നയിച്ച യാത്രക്ക് സമാപന വേദി ശംഖുമുഖം കടപ്പുറം ഒരുങ്ങി. മുഴുവൻ ഘടകകക്ഷിനേതാക്കളെയും പങ്കെടുപ്പ് കൊണ്ടാണ് സമാപന സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോൺഗ്രസിനെ സംഘടനാപരമായി ഉണർത്തുന്നതായിരുന്നു ചെന്നിത്തലയുടെ യാത്ര. ജനുവരി 31 ഉദ്ഘാടനവേദിയിൽ ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് ഉമ്മൻചാണ്ടി യാത്രയുടെ തുടക്കം തന്നെ ചർച്ചയാക്കി.
ഒരിടവേളക്ക് ശേഷം സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയായിരുന്നു ശബരിമലയിൽ ആചാരസംരക്ഷത്തിന് നിയമം നിർമ്മിക്കുമെന്ന ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും നിലപാട്. മലബാറിൽ ലീഗ് നേതാക്കളുടെ ഉൾപ്പടെ വലിയ പിന്തുണ യാത്രക്ക് കിട്ടി. പൗരത്വപ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും ചർച്ചയായി.നേരത്തെ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണെങ്കിലും പാലായിലെ യാത്രാ വേദിയിൽ വച്ച് മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം മുന്നണിക്ക് ആവേശം പകരുന്നതായി. കോൺഗ്രസ് പ്രവർത്തകനായ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ സജീവരാഷ്ട്രീയപ്രവേശവും യാത്രക്കിടയിലായിരുന്നു. ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്ക് നൽകുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കിയാണ് യാത്ര അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam