
തിരുവനന്തപുരം: സർക്കാരിൻറെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയും തകർക്കുക എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമായി എടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന സർക്കാർ സ്പോൺസേർഡ് അട്ടിമറിയുടെ തുടർച്ചയാണ് ഇപ്പോൾ കീമിൻറെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇത്തരം ബുദ്ധി ശൂന്യമായ നടപടികൾക്ക് നേതൃത്വം കൊടുക്കുന്നവരെ ഈ സിസ്റ്റത്തിൽ നിന്ന് തന്നെ എടുത്ത് പുറത്തു കളയണം. റാങ്ക് പട്ടിക അട്ടിമറിക്കാനായി അവസാന നിമിഷം ഏർപ്പെടുത്തിയ വ്യവസ്ഥകൾ എടുത്തു മാറ്റി പുതുക്കിയ റാങ്ക് ലിസ്റ്റ് കോടതി അനുമതിയോടെ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്നും അല്ലാതെ വിദ്യാർഥികളുടെ ഭാവി വെച്ച് കളിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.