
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ എറണാകുളം മുതൽ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ദക്ഷിണ ത്രിപുര ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി മൂലം ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മുഹുരി നദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് സമീപപ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാചൽ പ്രദേശിൽ 6 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴക്കെടുതിയിൽ കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജൂലൈ 15 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.