
ദില്ലി: ദില്ലിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ സുധാകരന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നിർദ്ദേശം എല്ലാ പ്രവർത്തകർക്കും ബാധകമാണ്. കെ സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി പി എം ചെറിയ സംസ്ഥാനത്തെ പാർട്ടി: സുധാകരൻ
സിപിഎം ചെറിയ സംസ്ഥാനത്ത് മാത്രം ഒതുങ്ങിയ പാർട്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന് മുന്നിൽ അവർ നിബന്ധന വെക്കുന്നത് സമാന്യ മര്യാദക്ക് നിരക്കാത്തതാണ്. ബി ജെ പി പറയുന്ന കോൺഗ്രസ് മുക്ത ഭാരതാണ് സി പി എമ്മും പറയുന്നത്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണിതെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ ബി ജെ പി - സി പി എം ധാരണ നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് കെ റെയിൽ. പ്രതിപക്ഷത്തെ ഐക്യം പൊളിക്കാൻ സി പി എം നീക്കം നടത്തുന്നു. അതിന്റെ ഭാഗമാണ് എസ് ആർ പിയുടെ വിമർശനം. ഐ എൻ ടി യു സിയെ കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തിൽ നടക്കുന്നത് ഗുണ്ടാ രാജാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അംഗത്വ വിതരണം നീളാൻ കാരണം പുനഃസംഘടന ചർച്ച നീണ്ടു പോയതാണെന്ന് കെ സുധാകരൻ പറഞ്ഞു. സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ പി സി സി തീരുമാനം അംഗീകരിക്കാതെ പങ്കെടുക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. ഹൈക്കമാന്റിന്റെ ആവർത്തിച്ചുള്ള വിലക്ക് മറികടന്ന് കെ വി തോമസ് സി പി എം സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുന്നറിയിപ്പ്. സോളാർ കേസിലെ സിബിഐ പരിശോധനയെയും കെ സുധാകരൻ പരിഹസിച്ചു. വർഷങ്ങൾക്ക് ശേഷം എന്ത് പരിശോധനയെന്ന് ചോദിച്ചായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പരിഹാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam