സെക്രട്ടേറിയേറ്റ് തീപിടിത്തം: 'ഫൊറൻസിക് ഉദ്യോഗസ്ഥരെ ഐജി ശകാരിച്ചു'; സർക്കാരിനെതിരെ ചെന്നിത്തല

By Web TeamFirst Published Oct 16, 2020, 12:45 PM IST
Highlights

ഫോറൻസിക് റിപ്പോർട്ട് ആധികാരിക രേഖയായി കോടതിയിൽ പരിഗണിക്കും. ഷോർട് സർക്യൂട് അല്ലെങ്കിൽ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസ് അട്ടിമറിയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലെ തീ പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റിപ്പോർട്ട് വന്നു. ഇതോടെ സർക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ആധികാരിക രേഖയായി കോടതിയിൽ പരിഗണിക്കും. ഷോർട് സർക്യൂട് അല്ലെങ്കിൽ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

സെക്രട്ടേറിയേറ്റിൽ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്. റിപ്പോർട്ട് കോടതിയിൽ എത്തിയ ശേഷം ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള ഭീഷണിയാണ്. നിഷ്പക്ഷതക്ക് നേരെയുള്ള വെല്ലുവിളിയായി ഈ ഐജി യുടെ നടപടിയെ കാണണം. ഇതിന് ഐജിക്ക് ആരാണ് അധികാരം നൽകിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണ്? സർക്കാരിന്റെ നിർദ്ദേശം ഇതിന് പിന്നിലുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

കെമിസ്ട്രി വിഭാഗത്തിൽ നിന്നും വരുന്ന റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ കോടതിയിൽ നൽകരുതെന്നും ഐ ജി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണിത്. ഇതിന് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുന്നു. ഫൊറൻസികിൽ ശാസ്ത്രജ്ഞർക്ക് പകരം ഡിജിപി റാങ്കിലുള്ളവരെ നിയമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഫോറൻസികിൽ എത്തിയാൽ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

സമൂഹത്തിനു മുഴുവൻ ദ്രോഹമുണ്ടാക്കുന്ന നടപടിയാണിത്. 2021 വരെ സർവീസ് കാലയളവുള്ള ഫോറൻസിക് ഡയറക്ടർ വോളന്ററി റിട്ടയർമെന്റിന് അപേക്ഷ നൽകി. ഇവരെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ? ഫോറൻസിക് വിഭാഗത്തിൽ ദിവസ വേതനത്തിന് ആൾക്കാരെ നിയമിക്കുന്നു. തൊണ്ടിമുതൽ പരിശോധന അപകടത്തിലാവും. വിജിലൻസിനെ ഉപയോഗിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കുന്നു. ഫയലുകൾ നൽകാത്തത് കേസ് അട്ടിമറിക്കാനാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. രാത്രി ഫയലുകൾ സെക്രട്ടേറിയറ്റിൽ നിന്ന് കടത്തിയത് ലൈഫിലെ അഴിമതി മൂടിവെയ്ക്കാനാണ്. കേസ് അട്ടിമറിക്കാനാണ്. 

സംസ്ഥാനത്ത് 11674 താൽക്കാലിക ജീവനക്കാരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിവരാവകാശ രേഖ പ്രകാരം വിവിധ വകുപ്പുകളിലായി 1,17,267 പേരെന്ന് ധനവകുപ്പിൽ നിന്ന് അറിഞ്ഞു. മൂന്നു ലക്ഷത്തോളം താൽക്കാലിക കരാർ കൺസൾട്ടൻസി ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. പിഎസ്സിയെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകും. ശബരിമല തീർത്ഥാടനം ലളിതമാക്കണം. 144 ബാധകമാക്കാൻ പാടില്ല. വിശ്വാസികളുടെ ദർശന സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ കാലത്ത് മാണി സാറിനെ ഏറ്റവും അപമാനിച്ചത് സിപിഎമ്മാണ്. മാണി സാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം  നടത്തിയത്. മുഖ്യമന്ത്രിക്ക് അൽഷിമേഴ്‌സാണ്. ദ്രോഹിച്ചതും ആരോപണം ഉന്നയിച്ചതും ഇടതുമുന്നണി. കെ മുരളീധരന്റെ പരാമർശം ശ്രദ്ധയിൽ പെട്ടില്ല. മാണി സാർ യുഡിഎഫ് വിട്ടു പോവാൻ ആഗ്രഹിക്കാത്ത ആളാണ്. മാണി സാറിന് ഒരു ഓഫീസിന്റെ മുന്നിലും കറങ്ങി നിന്ന് മുഖം കാണിക്കേണ്ടി വന്നിട്ടില്ല. 39 കൊല്ലം മാന്യമായ ഇടം യുഡിഎഫ്  നൽകി. മുഖ്യമന്ത്രിക്ക് ആരെങ്കിലും എൽഡിഎഫിൽ ചേർന്നാൽ ഓക്‌സിജൻ കിട്ടിയ മട്ടാണ്. പക്ഷേ ജോസ് കെ മാണി വന്നതോടെ ജീവശ്വാസം കിട്ടാൻ പോകുന്നില്ല. ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ പോരാട്ടം കഥയില്ലാത്തതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി ഒരു ചോദ്യത്തിലും മറുപടി നൽകുന്നില്ല. ഇടതു രാഷ്ട്രീയത്തിന് അപചയം സംഭവിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ പരിപാടി മുടക്കിയ സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
 

click me!