
തിരുവനന്തപുരം: റോഡ് ക്യാമറ അഴിമതി വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. പദ്ധതിയിൽ സർക്കാർ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം. പക്ഷേ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ് കമ്പനികളിലേക്ക് ആണ് പോകുന്നതെന്നും ഇതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം രംഗത്തെത്തിയിരുന്നു. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
ക്യാമറ വിവാദത്തിൽ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എംവി ഗോവിന്ദൻ ആവർത്തിച്ചു കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നർദ്ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാക്കിയതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam