
തിരുവനന്തപുരം: കേരളത്തിലെ മരംകൊള്ളയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്യാത്തത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി മരംമുറി നടന്നു. ജുഡീഷ്യൽ അന്വേഷണവും ഒപ്പം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സാനിറ്റൈസർ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവം മരം കൊള്ള പോലുള്ള മറ്റൊരു തട്ടിപ്പാണ്. പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പടെ നാലംഗ സംഘമുണ്ട്. മരംമുറി വിവാദം മറയ്ക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് സുധാകരൻ എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശമെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അതേസമയം മരംകൊള്ളയിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യവിലോപമുണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ ആവർത്തിച്ചു. സർക്കാർ ഉത്തരവിൽ അവ്യക്തതയില്ല. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് യാഥാർത്ഥ്യം. വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരംകൊള്ളയിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ഇഡി അടക്കം എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളു എന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam