
കൊച്ചി: എറണാകുളം കൺട്രോൾ റൂം സി ഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. ഇന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സി ഐ സൈജുവിന്‍റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.
നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. അന്നും പരാതിക്കാരിക്കതിരെ സൈജുവിന്‍റെ ഭാര്യ കേസുമായി എത്തിയിരുന്നു.
സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. നിലവിൽ ഈ പീഡനക്കേസിൽ ഹൈക്കോടതി ജാമ്യത്തിൽ നിൽക്കവേയാണ് സി ഐ എ വി സൈജു മറ്റൊരു പീഡനക്കേസിൽ പ്രതിയാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam