
തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസില്‍ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്‍റെ ഹർജി തള്ളിയ കോടതി പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
തുടക്കം മുതൽ സിസ തോമസിന് കെടിയു ആസ്ഥാനത്ത് നേരിടേണ്ടിവന്നത് കടുത്ത പ്രതിഷേധവും ഉദ്യോഗസ്ഥരുടെ നിസഹകരണവുമായിരുന്നു. ഒപ്പിട്ട് ചാർജെടുക്കാന്‍ രജിസ്റ്റർ പോലും നൽകാതെയായിരുന്നു സിസ തോമസിനോടുള്ള കെടിയുവിലെ നിസഹകരണവും പ്രതിഷേധവും. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് രാജ്ഭവനെ ചുമതലയേറ്റ കാര്യം അറിയിച്ച സിസക്ക് ചുമതലയേറ്റ നാലാം തിയ്യതി മുതൽ ഒരു ദിവസവും പോലും സുഗമമായി പ്രവർത്തിക്കാനായില്ല. സർക്കാർ നോമിനികളെ വെട്ടി ഗവർണ്ണർ ചുമതല നൽകിയതിനാൽ എസ്എഫ്ഐ മുതൽ കെടിയുവിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും സിസയ നിർത്തിയത് ശത്രുപക്ഷത്തായിരുന്നു.
വിസിക്ക് ഫയലുകൾ നൽകാതായതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം വരെ മുടങ്ങി. ചാന്‍സലര്‍ താൽക്കാലികമായി ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന സർക്കാറിന്‍റെ കടുംപിടുത്തത്തിനാണ് ഹൈക്കോടതിയിൽ നിന്നുള്ള കനത്ത തിരിച്ചടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam