
കൊച്ചി: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തില്‍. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം. രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്ത്കൊണ്ട് തന്നെയായിരുന്നു ഈ നീക്കം.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.