
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗാനരചയിതാവും റാപ്പറുമായ വേടന്റെ പാട്ടുകൾക്ക് വിലക്ക്. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ 'കൊച്ചിൻ തരംഗ് ബീറ്റ്‌സ്' അവതരിപ്പിച്ച ഗാനമേളയിലായിരുന്നു നാടകീയ രംഗങ്ങൾ. മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കുതന്ത്രം' പാടാൻ തുടങ്ങിയ ഗായകരെ സംഘാടകർ സ്റ്റേജിൽ കയറി തടയുകയായിരുന്നു.
ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം കുതന്ത്രം എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെട്ടു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം. സമാനമായ അനുഭവം മറ്റു ചില ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിലെ കലാകാരന്മാർ പറഞ്ഞു.
സംഭവത്തിൽ ശക്തമായ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. "വിലക്കിന് ജനാധിപത്യത്തിൽ ഇടമില്ലെന്ന് വേടന്റെ സഹോദരൻ ഹരിദാസ് പറഞ്ഞു. "ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്കാരത്തിന്റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. വേടനെപ്പോലൊരു കലാകാരന് ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്." - ഹരിദാസ് പറഞ്ഞു.
വേടന്റെ വരികളെ ഭജനസംഘങ്ങളുമായി അനാവശ്യമായി താരതമ്യം ചെയ്യരുതെന്നും എല്ലാ കലകളും കലാകാരന്മാരും വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നേടിക്കൊടുത്ത ഗാനമാണ് 'കുതന്ത്രം'. സുഷിൻ ശ്യാം ഈണമിട്ട ഈ പാട്ടിലെ "വിയർപ്പു തുന്നിയിട്ട കുപ്പായം" എന്ന വരികൾ മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam