ബ്യൂട്ടിപാർലർ വെടിവെപ്പ്; കുറ്റം സമ്മതിച്ച് രവിപൂജാരി, ലീനയെ ഭീഷണിപ്പെടുത്തി, കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും

By Web TeamFirst Published Jun 3, 2021, 9:10 PM IST
Highlights

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി.

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവിപൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നാൽ കൊച്ചിയിൽ വെടിവെപ്പ് നടത്താന്‍ ആളെ ഏർപ്പാട് ചെയ്തത് താനല്ലെന്നാണ് രവി പൂജാരിയുടെ മൊഴി. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമെന്നും മൊഴിയിലുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. 2018 ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്‍റെ കൊച്ചി കടവന്ത്രയിലെ പാർലറിൽ വെടിവെപ്പുണ്ടായത്. നടിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ ബന്ധപ്പെട്ടാണ് സംഭവത്തിന്‍റെ ഉത്തരവാദിത്വം രവി പൂജാരി ഏറ്റെടുത്തത്. 

click me!