
ദില്ലി: കർഷക നിയമത്തിനെതിരായ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, ആംആദ്മി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി കർഷകരുമായുള്ള ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ അനാവശ്യമായി പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷം സമരം ചെയ്യുന്നത് രാഷ്ട്രീയം മാത്രമാണ്. യുപിഎ സർക്കാർ പത്തുവർഷംകൊണ്ട് ചെയ്തതാണ് ബിജെപി സർക്കാർ ഇപ്പോൾ ചെയ്തത്. യുപിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതേ നിയമം തന്നെയാണ് നടപ്പാക്കിയത്. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കര്‍ഷക സമരത്തിന് പരസ്യപിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം രംഗത്തെത്തിയിട്ടുണ്ട്. സമര വേദിയായ സിംഘുവിലെത്തിയ കെജ്രിവാള്‍ കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരക്കണമെന്നാവശ്യപ്പെട്ടു. സമര സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം പിന്തുണയറിയിച്ചു.
കാര്‍ഷിക നിയമങ്ങളെ ചൊല്ലി എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ഐക്യദാർഢ്യം അറിയിച്ചു കഴിഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നാളെ അതിര്‍ത്തികളില്‍ സമരക്കാര്‍ക്കൊപ്പം അണിചേരും. അവശ്യ സേവനങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ സമര സംഘടനകള്‍ നിലപാട് മയപ്പെടുത്തി. നാളെ മൂന്ന് മണി വരെയുള്ള ഭാരത് ബന്ദിനോട് എല്ലാവരും സ്വമേധയാ സഹകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam