
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്‍ധർ. കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് കാരണമെന്നാണ് വിശദീകരണം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂമ്പാര മേഘങ്ങൾ കാരണം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടാറുണ്ടെങ്കിലും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനിടെ ഇത് പതിവില്ല. മേഘങ്ങൾ ചിലയിടത്ത് മാത്രം കൂടിച്ചേരുന്നതാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കാറ്റിന് കാരണമായി വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നത്. മേഘങ്ങളിൽ നിന്ന് വരുന്ന കാറ്റും അന്തരീക്ഷത്തിലെ കാറ്റും കൂടിച്ചേരുമ്പോഴാണ് ശക്തമായ ചുഴിയുണ്ടാകുന്നത്. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാം. മുൻകൂട്ടി ദിശയോ വേഗതയോ നിർണയിക്കാനും പ്രയാസം.
മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. കോഴിക്കോട്ടും കോതമംഗലത്തും അനുഭവപ്പെട്ട കാറ്റിന് തീവ്രത കൂടുതലായിരുന്നെന്നും വിദഗ്‍ധർ പറയുന്നു. സമീപകാലത്തായി ഇത്തരം ചുഴികൾ രൂപപ്പെടുന്നത് വർധിച്ചതായും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam