
കാസര്‍കോട്: കാഞ്ഞങ്ങാട്ട് (Kanhangad) ഓണ്‍ലൈന്‍ ക്ലാസിനിടെ (Online Class) നഗ്നതാപ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് ഒരു ഐഡിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.
കാസര്‍കോട് ഡിഡിഇ കെ വി പുഷ്പയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്കൂളിലെത്തി തെളിവെടുത്തു. സംഭവത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇതിന് ശേഷമാണ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം പൊലീസ് അന്വേഷണം തുടരുകയാണ്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. ദൃശ്യങ്ങള്‍ വിശദമായി അന്വേഷണ സംഘം പരിശോധിച്ചു. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്‍റെ ലിങ്ക് എങ്ങിനെ കിട്ടി എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗ്നതാ പ്രദര്‍ശനം നടത്തിയ ആളാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam