
തിരുവനന്തപുരം: ലോകായുക്ത (lokayukta) ഭേദഗതിക്കെതിരായ (law amendment) പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.
നേരത്തെ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുളള സർക്കാർ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan) അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉളളതാണ്. സർക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14ാം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്. കോടതികൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആർട്ടിക്കിൾ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല൦ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശൻ പറഞ്ഞു.
'സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു', ലോകായുക്ത ഓർഡിനൻസിൽ ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ കോടിയേരി ബാലകൃഷ്ണനും പാർട്ടിയും ഭയപ്പെടുന്നു.കേസ് പരിഗണിക്കുന്നതിന് മുൻപെ ലോകായുക്തയുടെ അധികാര൦ എടുത്ത് കളയുക മാത്രമാണ് ലക്ഷ്യ൦.മന്ത്രിസഭ അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓർഡിനൻസിനുള്ള നീക്കം.അഴിമതി നിരോധന സംവിധാനങ്ങളെ സിപിഎം ഭയപ്പെടുകയാണ്.അപ്പീൽ പോകാൻ കഴിയില്ലെന്ന സർക്കാർ വാദം തെറ്റ്. ഹൈക്കോടതിയിൽ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന് ഓർക്കണം.ജുഡീഷ്യൽ നടപടിയുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എങ്ങിനെ മാറുമെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞിരുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സ്; 'ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല', മറുപടിയുമായി നിയമമന്ത്രി
അതിനിടെ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.
ഭേദഗതി നീക്കം മന്ത്രിസഭ അംഗീകരിച്ചത് ചർച്ചയില്ലാതെ;നിർണായകമാവുക ഗവർണറുടെ തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam