മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു

Published : Mar 15, 2022, 08:02 AM ISTUpdated : Mar 15, 2022, 08:25 AM IST
മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു

Synopsis

യുവതികളെ മദ്യവിതരണത്തിന് നിയോഗിക്കാന്‍ വിലക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം.  

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച്  മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ച്  മദ്യവിതരണം നടത്തിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. 

കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്‌പെഷ്യല്‍ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലന്‍ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി. 

 ഈ ഡാന്‍സ് ബാറിലാണ് മദ്യവിതരണത്തിനായി വിദേശത്തുനിന്നടക്കം യുവതികളെ എത്തിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തിയത്. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തലോടെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട് നല്‍കും. അബ്കാരി ചട്ടം ഇത്തരത്തിലാണെങ്കിലും യുവതികളെ മദ്യവിതരണത്തിന് നിയോഗിക്കാന്‍ വിലക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്‌സൈസ് നിലപാട്. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്! ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, അപകടമൊഴിവായത് തലനാരിഴയ്ക്ക്
തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ