
തിരുവനന്തപുരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മാറ്റി വെച്ചു. കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയെ കമ്മീഷൻ കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ.
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വർധനയും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു. വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam