എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവിന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; പ്രണയമോ കാരണം?

By Web TeamFirst Published Feb 1, 2023, 2:30 AM IST
Highlights

സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഒരുമിച്ച് പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.45 ഓടെ വീട്ടിൽ സൂരജ് എത്തിയതായും പെൺകുട്ടിയുടെ വീട്ടുകാരുമായി തർക്കം ഉണ്ടായതായും പറയുന്നു. അപ്പോൾ അവിടെ നിന്നും പോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണ് നിഗമനം. 

ഹരിപ്പാട്: എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. വീട്ടിൽ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാംവാർഡ് ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ സുരേഷ് കുമാറിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സൂരജിന്റെ (23) മൃതദേഹം കണ്ടത്. 

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകനാണ് സൂരജ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണ് മൃതദേഹം കണ്ടത്. ഇടതുകാൽ തറയിൽമുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. വീടിന്റെ പിറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈൽ ഫോൺ കിട്ടിയതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാർ ഞായറാഴ്ച മൂന്നാറിലേക്ക് പോയിരുന്നു. ഭാര്യയും രണ്ടു മക്കളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. 

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോകുകയാണെന്ന് പറഞ്ഞാണ് സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയില്ല. തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ചെന്ന് അറിയുന്നത്. സൂരജിന്റെ വീട്ടിൽ നിന്നു 10 കിലോമീറ്റര്‍ അധികം ദൂരത്താണ് സുരേഷ് കുമാറിന്റെ വീട്. സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഒരുമിച്ച് പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.45 ഓടെ വീട്ടിൽ സൂരജ് എത്തിയതായും പെൺകുട്ടിയുടെ വീട്ടുകാരുമായി തർക്കം ഉണ്ടായതായും പറയുന്നു. അപ്പോൾ അവിടെ നിന്നും പോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണ് നിഗമനം. മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ട സ്ഥലത്തുനിന്ന് അൽപ്പം മാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണ് വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലം വരെ ഓടി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശവസംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Read Also: കോടികളുടെ കസ്തൂരിയുമായി രണ്ട് പേർ താമരശേരിയിൽ പിടിയിൽ

click me!