
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക.
മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ. കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പൂർണമായും തുറക്കാനുള്ള സാഹചര്യവും അവലോകനയോഗം ചർച്ചയായി.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാൻ ഇതോടെ സാധിക്കും. സി കാറ്റഗറിയിൽ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങൾ തുടരും.
സ്‌കൂളുകൾ 14നും, കോളേജുകൾ 7നും തുറക്കുന്നതാണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാഗങ്ങൾ തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യയന സമയം നീട്ടാൻ ആലോചിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam