ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തിയ സംഭവം; രണ്ട് പേർക്കെതിരെ കേസ്

By Web TeamFirst Published Aug 18, 2020, 10:37 PM IST
Highlights

വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംഭവത്തിൽ സിപിഎം നടപടിയെടുത്ത ബ്രാഞ്ച് സെക്രട്ടറി സുകമാരനെതിരെ കേസില്ല.

ആലപ്പുഴ: ആലപ്പുഴ നീലംപേരൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ സാധങ്ങൾ കടത്തിയ സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിനോ ഉതുപ്പാൻ, ക്യാമ്പ് കൺവീനർ സാബു ഇല്ലിക്ക നോടി എന്നിവർക്കെതിരെയാണ് കൈനടി പൊലീസ് കേസെടുത്ത്. 

വിശ്വാസ വഞ്ചന, പൊതുപദവി ദുരുപയോഗം ചെയ്യൽ, പൊതു ഉദ്ദേശത്തോടെ ഒന്നിലധികം പേർ ചേർന്നുള്ള കുറ്റകൃതം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംഭവത്തിൽ സിപിഎം നടപടിയെടുത്ത ബ്രാഞ്ച് സെക്രട്ടറി സുകമാരനെതിരെ കേസില്ല.

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ആലപ്പുഴ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരനെയാണ് ഒരു വർഷത്തേക്ക് സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. എൽഡിഎഫ് ഭരിക്കുന്ന കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത്‌ മെബർക്കൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്. 

കേരള കോൺഗ്രസ്‌ സ്കറിയ തോമസ് വിഭാഗം നേതാവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പനെ നാട്ടുകാർ ഇന്നലെ പരസ്യ വിചാരണ ചെയ്തിരുന്നു. നാട്ടുകാരോട് ക്ഷമാപണം നടത്തിയ പ്രിനോ ഉതുപ്പൻ തിരിമറി നടത്തിയ സാധനങ്ങളുടെ വില ക്യാംപ്  കൺവീനർക്ക് കൈമാറുകയും ചെയ്തിരുന്നു. 3609 രൂപ നാട്ടുകാരുടെ സാന്നിധ്യത്തിൽ തിരികെ നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭക്ഷ്യകിറ്റുകൾ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ കൈനടി പോലീസ് അന്വേഷണം തുടങ്ങി.

click me!