'നാലാം റാങ്ക് കിട്ടിയിട്ടും നിയമനം നല്‍കിയില്ല'; അക്കാദമിക് സ്ഥാപനങ്ങളോട് രഞ്ജിത്തിന് പറയാനുള്ളത്

By Web TeamFirst Published Apr 11, 2021, 9:31 AM IST
Highlights

കുടിലില്‍ നിന്നും ഐഐഎമ്മിലെ അസി. പ്രൊഫസര്‍ പദവിയിലേക്കുള്ള രഞ്ജിത്ത് പാണത്തൂറിന്‍റെ ജീവിത കഥ സമൂഹമാധ്യമങ്ങളില്‍ തരഗമായിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്ക് അടക്കം ആയിരക്കണക്കിനാളുകളാണ് രഞ്ജിത്ത് ആർ പാണത്തൂരിന്റെ ജീവിതകഥ ഷെയർ ചെയ്തത്.

ബെംഗളൂരു: അക്കാദമിക് സ്ഥാപനങ്ങളിൽ ക്രമക്കേട് പാടില്ലെന്ന് കുടിലില്‍ നിന്നും ഐഐഎമ്മിലെ അസി. പ്രൊഫസര്‍ പദവിയിലെത്തിയ രഞ്ജിത്ത് ആര്‍ പാണത്തൂര്‍. നാലാം റാങ്ക് കിട്ടിയിട്ടും കാലിക്കറ്റ് സർവകലാശാല തനിക്ക് നിയമനം നൽകാതിരുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് സര്‍വകലാശാല നിയമനം തരണമായിരുന്നു. നാല് ഒഴിവുകള്‍ സര്‍വകലാശാല പരസ്യപ്പെടുത്തിയിരുന്നു. നാലാം റാങ്ക് കിട്ടിയിട്ടും നിയമനം തന്നില്ല. നിയമനം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭാവി തലമുറ ഉദയം ചെയ്യുന്നത് അക്കാദമിക് സ്ഥാപനങ്ങളിലാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് എഴുതിയപ്പോള്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രഞ്ജിത്ത് പറയുന്നു.

ഐഐഎമ്മിലെ അസി. പ്രൊഫസര്‍ പദവിയിലേക്കുള്ള രഞ്ജിത്ത് പാണത്തൂറിന്‍റെ ജീവിത കഥ സമൂഹമാധ്യമങ്ങളില്‍ തരഗമായിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്ക് അടക്കം ആയിരക്കണക്കിനാളുകളാണ് രഞ്ജിത്ത് ആർ പാണത്തൂരിന്റെ ജീവിതകഥ ഷെയർ ചെയ്തത്. കാഞ്ഞങ്ങാട് പാണത്തൂരിൽ അതീവ ദരിദ്രമായ കുടുംബത്തിൽ ജനിച്ചു വളർന്ന രഞ്ജിത്ത് രാത്രിയിൽ വാച്ച്മാനായി ജോലി ചെയ്താണ് ബിരുദ പഠനം ഒപ്പം പൂർത്തിയാക്കിയത്. കേന്ദ്ര സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. ചെന്നൈ ഐഐടിയിൽ നിന്ന് പി എച്ച് ഡി നേടി. 

എന്നാല്‍, കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നാലാം റാങ്കുകാരനായെങ്കിലും രഞ്ജിത്തിന് നിയമനം കിട്ടിയില്ല. പക്ഷെ അതിലും വലിയ അവസരമാണ് രഞ്ജിത്തിനെ കാത്തിരുന്നത്. റാഞ്ചി ഐ ഐ എമ്മിൽ അസിസ്റ്റന്റ് പ്രൊഫസറായി അടുത്ത മാസം രഞ്ജിത്ത് ജോയിൻ ചെയ്യും. കേളപ്പൻ കയത്തിലെ എ രാമചന്ദ്രന്റെയും പി വി ബേബിയുടെയും മകനാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. മകൻ എത്തിപ്പെട്ട വലിയ ഉയരത്തിൽ ഏറെ സന്തോഷത്തിലാണ് അച്ഛൻ രാമചന്ദ്രനും അമ്മ ബേബിയും.
 

click me!