
പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായി നീലിമല പാത നവീകരിച്ചു. പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയിരിക്കുന്നത്. നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തുറന്ന് കൊടുക്കും.
കല്ലും മുള്ളും നിറഞ്ഞ മലകയറ്റം ഇനി അധികം കഠിനമാവില്ല. പരമ്പരാഗത പാതയിലുടെ നീലിമല ടോപ്പും അപ്പാച്ചിമേടും ശബരീപീഠവും ശരകുത്തിയും പിന്നിട്ട് മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഭക്തദജന ലക്ഷങ്ങൾക്ക് ആശ്വാസമാകുന്നത് കല്ല് പാകിയ നിലിമല പാതയാണ്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നവീകരിച്ചിരിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ 2750 മീറ്റർ ദൂരത്തിലാണ് കല്ല് പാകിയത്.
കർണാടകത്തിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകൾ എത്തിച്ചത്. പരമ്പരഗത പാതയിൽ തീർത്ഥാടകർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്. കൈപിടിച്ച് കയറാൻ കൈവരികളുമുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകളും ഇനി നിലിമല പാത വഴി കയറ്റിവിടും. കഴിഞ്ഞ മാർച്ചിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കൊവിഡും ലോക്ഡൗണും നിർമ്മാണത്തിന് തടസമായിരുന്നു. പരന്പരാഗത പാതയിൽ കല്ല് പാകുന്നതിനെതിരെ ഏറെ വിമർശനങ്ങളുമുണ്ട്. കല്ല് പാകിയാൽ മഴപെയ്യുന്പോഴടക്കം തീർത്ഥാടകർ തെന്നി വീഴാൻ ഇടയാകുമെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam