തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഹാരിസിന്റെ തുറന്നുപറച്ചിൽ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിലുണ്ട്.
'സിസ്റ്റത്തിന് പ്രശ്നം ഉണ്ട്. വിദ്യാർത്ഥിയുടെ ശസ്തക്രിയ മുടങ്ങിയതിനെ കുറിച്ച് ഹാരിസ് പറയുന്നത് വസ്തുതയാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇതിന് മുമ്പ് ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ശസ്ത്രക്രിയകൾ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സമിതി കണ്ടെത്തൽ. മികച്ച രീതിയിൽ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് യൂറോളജി. ആഴ്ചയിൽ ആറ് ദിവസവും സങ്കീര്‍ണമായ ശസ്തക്രിയകൾ വരെ നടക്കുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്ന പ്രകിയ ഏറെ സങ്കീർണമാണ്. ഉപകരണങ്ങൾ എത്താൻ കാലതാമസം ഉണ്ടാകുന്നു. നടപടിക്രമങ്ങളിലെ നൂലാമാലകൾ ഒഴിവാക്കണം. ഇതിൽ അടിയന്തിരമായി മാറ്റം വേണം. സൂപ്രണ്ടുമാർക്കും പ്രിൻസിപ്പാൾമാർക്കും കൂടുതൽ സാമ്പത്തിക അധികാരം നൽകണമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
ഡോ.ഹാരിസിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം സർവീസ് ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാർശ. റിപ്പോർട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam