
കൊച്ചി : കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി. പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ നടന്ന തട്ടിക്കൊണ്ടുപോകലിൽ സിപിഎം വാദവും പൊളിയുകയാണ്. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം.
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലരാജുവിനെ തട്ടിക്കൊണ്ടുപോകാൻ പൊലീസും സിപിഎമ്മും ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് എ.എസ്.പിയുടെ റിപ്പോര്‍ട്ട്. നഗരസഭയിലെ സംഘര്‍ഷം തടയുന്നതില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്കും കൂത്താട്ടുകുളം എസ്എച്ച് ഒയ്ക്കും വീഴ്ച്ച സംഭവിച്ചു.
അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. കലാരാജുവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മക്കള്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ കാലതാമസം വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ കലരാജു ഉണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് എ.എസ്.പി പി.എം കൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് കൈമാറുകയായിരുന്നു.
വീഴ്ചയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്.പി ഡി.ഐ.ജി യ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ആക്ഷേപങ്ങൾക്ക് പിന്നാലെ കേസ് അന്വേഷണ ചുമതല മൂവാറ്റുപുഴ ഡിവൈഎസ്പിയില്‍ നിന്നും ആലുവ ഡി.വൈ.എസ്.പിയ്ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് സിപിഎമ്മുകാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കവേയാണ് മറുകണ്ടം ചാടാന്‍ നിന്ന സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കൂത്താട്ടുകുളത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തിയ ആരോപണം.