സഭാ തര്‍ക്കം: ഓർത്തഡോക്സ് സഭാ പ്രതിനിധികൾ നാളെ പ്രധാനമന്ത്രിയെ കാണും

By Web TeamFirst Published Dec 27, 2020, 5:54 PM IST
Highlights

മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച. മറ്റന്നാൾ യാക്കോബായ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണും 

ദില്ലി: സഭാ തര്‍ക്കത്തിൽ പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികൾ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച. മറ്റന്നാൾ യാക്കോബായ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർത്ഥിക്കും. ഇരു വിഭാഗത്തിന്‍റെയും മൂന്ന് പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തുന്നത്. മലങ്കര സഭ തർക്ക പരിഹാരത്തിന് നിയമ നിർമ്മാണം അടക്കമുള്ള സാധ്യതകൾ പരിഗണിക്കണമെന്ന നിലപാടാണ് യാക്കോബായ വിഭാഗത്തിന്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും.

അടുത്തയാഴ്ച  കത്തോലിക്ക സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലവ് ജിഹാദ്, അടക്കമുള്ല വിഷയങ്ങളിലെ ഇടപെടല്‍ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. 

click me!