
ദാദ്ര ഹവേലി: രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് സർവീസിൽ നിന്ന് രാജിവച്ച ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. പ്രതികരിക്കാനുള്ള സ്വാതന്ത്രം പോലും ഇല്ലാതാകുന്നു. ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും കണ്ണന്‍ ഗോപിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
19 ദിവസമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങൾ ഇല്ലാതായിട്ട്. ജമ്മു കശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുക. തെരഞ്ഞെടുപ്പ് സമയത്ത് താനൊരു നിലപാടെടുത്തിരുന്നു. അതിന് അഡ്മിനിസ്ട്രേറ്റർ നോട്ടീസ് തന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് തിരിച്ചെടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തതായും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയാണ് കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളിലിടം നേടിയത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
ദാദ്ര നഗര്‍ ഹവേലിയില്‍ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് കണ്ണന്‍ ഗോപിനാഥന്‍ അവധിയെടുത്ത് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയത്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ അരി ചുമന്നു കയറ്റുകയായിരുന്ന കണ്ണനെ യാദൃശ്ചികമായി അവിടെ എത്തിയ അന്നത്തെ ആലപ്പുഴ ജില്ലാ കളക്ടറാണ് ആദ്യം തിരിച്ചറിഞ്ഞത്.
വൈകാതെ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും അദ്ദേഹം മലയാളികള്‍ക്കിടയില്‍ പ്രശസ്തനായി. എന്നാല്‍ മാധ്യമങ്ങള്‍ക്കും മലയാളികള്‍ക്കും പിടികൊടുക്കാതെ സന്നദ്ധപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ദാദ്ര നഗര്‍ ഹവേലിയിലേക്ക് മടങ്ങിപ്പോകുകയാണ് കണ്ണന്‍ ചെയ്തത്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam