
തിരുവനന്തപുരം: ദീര്‍ഘകാലത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കുടുംബത്തിനുണ്ടായിരുന്ന കണ്ണായ ഭൂമി കണ്ടവര്‍ കൊണ്ടുപോയ അനുഭവമാണ് അബ്ദുള്ളക്കും സഹോദരങ്ങൾക്കും പറയാനുള്ളത്. പിതാവിന്‍റെ പേരിലുണ്ടായിരുന്ന ഭൂമിയിലെ അവകാശം സ്ഥാപിച്ച് കിട്ടാൻ റവന്യു ഓഫീസുകൾ കയറി ഇറങ്ങിയപ്പോഴാണ് കയ്യേറ്റ മാഫിയക്ക് ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന പിന്തുണയുടെ ചുരളഴിഞ്ഞതും. റിസര്‍വെയിൽ കൃത്രിമം കാട്ടി സര്‍ക്കാര്‍ ഭൂമി അടക്കം സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തതിന് പ്രകടമായ തെളിവുണ്ടായിട്ടും ഉദ്യോഗസ്ഥ സംഘത്തിനെതിരെ ചെറുവിരൽ പോലും റവന്യു വകുപ്പ് അനക്കിയിട്ടില്ല.
വര്‍ക്കല മുൻസിപ്പാലിറ്റി ഒന്നാം വാര്‍ഡ് തിരുവമ്പാടി ബീച്ചിനോട് ചേര്‍ന്ന് അബ്ദുള്ളക്കും കുടുംബത്തിനും ഉണ്ടായിരുന്നത് ഒരേക്കര്‍ 36 സെന്റ്. അതിൽ നിന്ന് 32 സെന്‍റ് ഏതാനും വര്‍ഷം മുൻപ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെമ്മീൻ ഹാച്ചറിക്ക് പൊന്നും വിലക്ക് നൽകിയിരുന്നു. റീസര്‍വെ രേഖയനുസരിച്ച് കുടുംബത്തിന്‍റെ കൈവശം ഇപ്പോൾ ബാക്കിയുള്ളത് 50 സെന്റ് മാത്രമാണ്. ബ്ലോക്ക് നമ്പര്‍ 83 ൽ സര്‍വെ നമ്പര്‍ ഒന്ന് മുതൽ നാല് സര്‍വെ നമ്പറുകളിലായി കിടന്ന ഭൂമി റിസര്‍വെ കഴിഞ്ഞപ്പോൾ ഒന്നും രണ്ടും നമ്പറുകളിലുള്ളത് അന്യാധീനപ്പെട്ടു. പ്രദേശത്ത് ഒരു തുണ്ട് ഭൂമി പോലും ഇല്ലാതിരുന്നിട്ടും സുനിൽ ശ്യാം എന്ന ഒരാളിന്‍റെ പേരിലേക്ക് ഭൂമി എത്തി.
വര്‍ക്കല ഭൂരേഖ തഹസിൽ ദാര്‍ സജി എസ് എസ് ഭൂമി കയ്യേറ്റത്തിന് കൂട്ടു നിന്നെന്ന് കുടുംബം ആരോപിക്കുന്നു. വഴിയില്ലാതിരുന്ന സ്ഥലത്ത് ഭൂമി കയ്യേറി വഴി വെട്ടിയിട്ടുണ്ട്. ഇവിടെ സ്വകാര്യ വ്യക്തിക്ക് റിസോര്‍ട്ട് നിര്‍മ്മാണത്തിന് നൽകിയ അനുമതി ചട്ടവിരുദ്ധമെന്ന് കണ്ടെത്തി. വര്‍ക്കല നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. റിസര്‍വെ റെക്കോര്‍ഡ് പ്രകാരം പത്ത് സെന്റ് രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ എഴുതി വച്ചിരിക്കുന്നത് രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിലാണ്. അങ്ങനെ രണ്ട് പേരെ കണ്ടെത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രശ്നത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. അതിര്‍ത്തി നിര്‍ണ്ണയത്തിനും കുറവുള്ള വസ്തുവിലെ കയ്യേറ്റത്തിനുമെതിരെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ നേരെ എത്തിയതും അത് കൈകാര്യം ചെയ്തതും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam