
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ (Silver Line project) ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ (K Rajan). സാമൂഹികാഘാത പഠനം കൊണ്ട് മാത്രം പദ്ധതി നടപ്പാകണമെന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാകില്ലെന്നും അര്‍ഹരായവര്‍ക്ക് ക്രമവല്‍ക്കരിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് ഭൂമി എറ്റെടുക്കല്‍ നടപടിയല്ല. അതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം മാത്രമാണ്. അതിന്‍റെ ഭാഗമായി അതിരടയാളങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും. അതില്‍ തെറ്റില്ലെന്ന് കെ രാജന്‍ പറഞ്ഞു. ജനങ്ങളുമായി യുദ്ധപ്രഖ്യാപനത്തിനില്ല. ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാകില്ലെന്നും കെ രാജന്‍ പറഞ്ഞു. 530 പട്ടയങ്ങലില്‍ 334 എണ്ണത്തിന്‍റെ ഹിയറിംഗ് പൂര്‍ത്തിയായി. കൊവിഡ് അടക്കമുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് നടപടി നീണ്ടുപോകുന്നത്. മെയ് 15നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, ഭൂമിക്ക് രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. ഭൂമിയുടെ തരം മാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാനുളള നടപടിക്രമങ്ങള്‍ തയ്യാറാക്കിയട്ടുണ്ട്. അനധികൃതമായി നകത്തിയ വയലുകള്‍ വീണ്ടെടുക്കാനുള്ള നടപടിയും അതോടൊപ്പം സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി, മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടയില്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam