കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിട്ടു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ഉദ്ഘാടനം ചെയ്തു. നേമത്ത് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്. 

എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയം ആണെന്നും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. നേമംകാർ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. 

നേമം മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ നടന്ന കുടുംബയോഗത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' തത്സമയ പ്രദർശനത്തിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് ശ്രീ പാപ്പനംകോട് സജി തുടങ്ങി, കാലടി കൗൺസിലർ ജി എസ് മഞ്ജു തുടങ്ങിയ നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ സംബന്ധിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരി​ഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരം​ഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും.