ഭൂപതിവ് ഭേദഗതി പ്രതിപക്ഷത്തെ കൂടി കേട്ട് തീരുമാനിക്കും; ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

By Web TeamFirst Published Feb 7, 2023, 10:03 AM IST
Highlights

കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരം ആകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് റവന്യു മന്ത്രി അറിയിച്ചു

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ചട്ടം ഭേദഗതി ചെയ്യാൻ തയാറാണ്. എന്നാൽ ഭൂപരിഷ്കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകൾ കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചു പിടിക്കാനും മടിയില്ല. മറ്റു വകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ ആവുമോ എന്ന് പരിശോധിക്കുന്നതായും മന്ത്രി സഭയിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരം ആകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് റവന്യു മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിയമം. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്കടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുൻകാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

ഭൂപതിവ് നിയമ ഭേദഗതിയിൽ വിവാദ വ്യവസ്ഥകളും; പാരിസ്ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന് ആശങ്ക

ഭൂ പതിവ് ചട്ടങ്ങളിൽ ഈ നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ  ഇക്കാര്യം അറിയിച്ചത്.  യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത്  ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്ന് വ്യക്തമാക്കി സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിന് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്നതിനുള്ള നടപടി ആരംഭിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി.

വൻകിട നിർമ്മാണങ്ങൾക്ക് നിയമസാധുത നൽകും വിധം ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു

click me!