ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിൽ എൽഡിഎഫ് ഇടപെടുന്നു, പരസ്യപ്രതികരണം വിലക്കി

By Web TeamFirst Published May 14, 2022, 12:41 PM IST
Highlights

ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ചിറ്റയം പെരുമാറുന്നതെന്നാണ് മന്ത്രിയുടെ ആരോപണംഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെ മന്ത്രിയുടെ മറുപടി. 

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും (Veena Geogre) ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും (Chittayam Gopakumar) തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ വിണാ ജോർജ് എൽഡിഎഫിൽ പരാതി നൽകി. ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ചിറ്റയം പെരുമാറുന്നതെന്നാണ് മന്ത്രിയുടെ ആരോപണം

ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെ മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തിൽ മന്ത്രിയുടെ മറുപടി വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്ന് ..

സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രദർശന വിപണന മേളയിലേക്ക് ക്ഷണിക്കേണ്ടത് മന്ത്രി അല്ലെന്നും ജില്ലാ ഭരണകൂടമാണെന്നും വീണ ജോർജ് പറയുന്നു. സർക്കാർ പരിപാടി ബഹിഷ്കരിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നിലപാടിനെതിരാണ് പത്തനംതിട്ടയിലെ സി പി എം നേതൃത്വം. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് പോലെ വിചിത്രമാണ് അടൂർ എംഎൽഎയുടെ ആരോപണമെന്നാണ് സി പി എം ജില്ല സെക്രടറിയുടെ വിശദീകരണം. 

എന്നാൽ സർക്കാർ പരിപാടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മാത്രമാണ് സിപിഎം മന്ത്രിക്ക് പ്രതിരോധം തീർക്കുന്നത്. മന്ത്രി  ഫോൺ എടുക്കുന്നില്ലെന്ന പരാതി മുൻപും സിപിഎമ്മിന് മുന്നിലെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള മുൻ സംസ്ഥാന കമ്മിറ്റി അംഗം വരെ പരാതി നൽകിയവരുടെ പട്ടികയിലുണ്ട്. 

കായംകുളം എം എൽ യു പ്രതിഭ പേര് പറയാതെ നടത്തിയ വിമർശനവും വീണ ജോർജിനെതിരായിരുന്നു. മന്ത്രിയുടെ പരാതി സ്വീകരിച്ച എൽഡിഎഫ് വിഷയം ഉടൻ ചർച്ചയ്ക്ക് എടുക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പരസ്യ ആരോപണ പ്രത്യരോപണങ്ങൾ അവസാനിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. അതേസമയം  മന്ത്രിയുടെ പരാതിയോട് ചിറ്റയം ഗോപകുമാർ പ്രതികരിച്ചിട്ടില്ല.
 

click me!