ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും രാഹുൽ നിർദ്ദേശിച്ചു.
ദില്ലി: കേരളത്തിലെ കോൺഗ്രസിനുള്ളിലെ നിലവിലെ സാഹചര്യം രാഹുൽ ഗാന്ധി വിലയിരുത്തി. ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും രാഹുൽ നിർദ്ദേശിച്ചു.
ഡിസിസി പുനസംഘടനയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുമായാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവദാസൻ നായര്‍ക്കും കെ പി അനില്‍കുമാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു വിട്ട് വീഴ്ചയുമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കുമ്പോള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.
മുൻപെങ്ങുമില്ലാത്ത വിധം കടുത്ത അച്ചടക്ക നടപടിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. കെ സി വേണുഗോപാലിനെയും പാലോട് രവിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തെറ്റ് തിരുത്താൻ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചു. പ്രശാന്ത് നേരത്തെ സസ്പെൻഷനിലായിരുന്നു. സസ്പെൻഷനിലായ കെ പി അനിൽകുമാർ, കെ ശിവദാസൻനായർ എന്നിവര്‍ കാരണം കാണിക്കൽ നോട്ടീസിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം.
അച്ചടക്കത്തിന്‍രെ വാളോങ്ങുമ്പോഴും വിട്ട് വീഴ്ചയില്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട സുധാകരനെതിരെ അതേ നാണയത്തില്‍ ഉമ്മൻചാണ്ടി തിരിച്ചടിച്ചു. ഔദ്യോഗിക പക്ഷവും ഗ്രൂപ്പിലെ മുതില്‍ നേതാക്കളും നടത്തുന്ന പരസ്യപ്പോരില്‍ പാര്‍ട്ടി അണികള്‍ അങ്കലാപ്പിലാണ്. അടിയും തിരിച്ചടിയുമായി തുടരുന്ന വാക് വാദങ്ങള്‍ എങ്ങനെ അവസാനിക്കുമെന്നാണ് കണ്ടറിയേണ്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight