വിധി കേട്ട് കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ, കടുത്ത ദുഃഖമുണ്ടെന്ന് സഹോദരൻ

By Web TeamFirst Published Mar 30, 2024, 11:51 AM IST
Highlights

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന  റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് റിയാസ് മൗലവിലെ കുത്തിക്കൊലപ്പെടുത്തിയത്.

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. ഏറെ പ്രമാദമായ കേസിൽ വിധി കേൾക്കാൻ ഭാര്യയടക്കമുള്ളവർ എത്തിയിരുന്നു. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്. കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരൻ പറഞ്ഞു. കേസുമായി ബന്ധപ്പെ‌ട്ടവർ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. വൻജനത്തിരക്കായിരുന്നു കോടതി വളപ്പിൽ. പൊലീസ് കനത്ത സുരക്ഷയും ഒരുക്കി.

വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ആർഎസ്എസ് പ്രവർത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു.

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന  റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് റിയാസ് മൗലവിലെ കുത്തിക്കൊലപ്പെടുത്തിയത്. കുടക് സ്വദേശിയാണ് റിയാസ് മൗലവി. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്.  

click me!